Oct 21, 2015

ബലി മനുഷ്യന്‍

ഹേ.. മനുഷ്യാ!
നീയെന്‍ വര്‍ഗത്തെ ചുട്ടു തിന്നോ?
അതിന്‍ കടക്കല്‍ കത്തി വെച്ചോ?
ഇല്ല ദൈവമേ ഞാന്‍ നിന്നെ കൊന്നില്ല
ഞാന്‍ നിന്നെ തിന്നില്ല
എന്നിട്ടും അവരെന്നെ തല  തല്ലിക്കൊന്നു

ഹേ .... മനുഷ്യാ!
നീ നിന്നമ്മതന്‍ കഴുത്തറുത്തോ?
അതിന്‍ മാംസം കടിച്ചു തിന്നോ?
ഇല്ല ദൈവമേ എനിക്കതിനാവതില്ല
അമ്മ തന്‍ കാല്‍ ചുവട്ടിലല്ലയോ സ്വര്‍ഗം
എന്നിട്ടും അവരെന്നെ തല തല്ലിക്കൊന്നു

അവര്‍ പറഞ്ഞു ഞാനെന്ത് ഭുജിക്കണം
അവര്‍ പറഞ്ഞു ഞാനെന്ത് മൊഴിയണം
അവര്‍ പറഞ്ഞു ഞാനെന്ത് ധരിക്കണം
അവര്‍ പറഞ്ഞു ഞാനാരെ പ്രണയിക്കണം
അണുവിട തെറ്റാതെ ഞാനത് കേട്ടു
എന്നിട്ടും അവരെന്നെ ഇഷ്ടികയ്ക്കിടിച്ചു കൊന്നു

മകനെ...പിന്നെന്തിനു വന്നു  നീയെന്‍  സമക്ഷം?
എന്താണ് നീ ചെയ്ത വന്‍ അപരാധം?
വയറ്റിപ്പിഴപ്പിനായ്  ഞാന്‍ തിന്നു ഇത്തിരി ആട്ടിന്‍ മാംസം
പിറന്നു വീണപ്പോള്‍ അമ്മ എന്നെ വിളിച്ചു "മുഹമ്മദ്‌ അഖ്ലാഖ്"
എനിക്കറിയില്ല ദൈവമേ...ഇത്  സത്യം
ഇതില്‍ ഏതാണ് ഞാന്‍ ചെയ്ത വന്‍ അപരാധം.

അല്ലയോ സഹോദരാ...
നാല്‍കാലി മാംസത്തെക്കാള്‍ രുചിയോ
ഇരുകാലി മനുഷ്യന്റെ പച്ച മാംസം?
നാലണയ്ക്ക് വിലയില്ലേ മനുഷ്യന്നു?
നാല്കാലിയോ നിന്റെ മാതാ..നിന്റെ ദൈവം?

                                                      - കാങ്ങാടൻ -




Aug 26, 2015

തെങ്ങ് കയറ്റ മഹാ കാവ്യം

ഈ കവിതയിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയിട്ട് എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം
*********************************************************************************

മണ്ടാ കുരിപ്പേ, മാഷേ ചിരിക്കുന്നോ?
കണ്ടോന്റെ കണ്ടത്തിലെ തേങ്ങ കട്ടിറ്റ്
തൊണ്ട അലറി മാപ്ല ചോദിച്ചു
പണ്ടാരമീ മാഷ് പിന്നേം ചിരി തന്നെ
ബുഹുഹ ഹ ഹ ഹി ഹി ഹി ഹ ഹ

ചിരിയുടെ ഗുട്ടന്‍സ് മാപ്ലയ്ക്ക് പിടി കിട്ടി
ചെരകുവാന്‍ തേങ്ങയ്ക്ക് കാത്ത് നില്‍ക്കയാണയാള്‍
പുരയുള്ള കണ്ടത്തില്‍ തേങ്ങ ഇടുന്നേരം
ഒരു നാലഞ്ച് തേങ്ങ മാഷ്ക്കുള്ളതത്രേ!!

ബാലന്റെ വീടിന്റെ മൂലേലെ കണ്ടത്തില്‍
ഓല വെട്ടിയിടാന്‍ തുടങ്ങിയ നേരത്ത്
ബാലന്റെ ഓള് ശാന്തയും മോനും
നാലഞ്ച് തേങ്ങയുമായ് വന്നു മൊഴിഞ്ഞു
വീണ് കിട്ട്യതാ ഈ തേങ്ങയത്രയും
ചാണകം കോരുവാന്‍ വന്ന നേരത്ത്...

തക്ക സമയത്ത് ഞാന്‍ പെറുക്കിയില്ലെങ്കില്‍
തെക്കേലെ കള്ളന്‍ പോക്കര്‍ കട്ടേനെ
ചെക്കന്റെ ചുക്ക് പോലുള്ള ഈ തേങ്ങകള്‍...

മാനേ കുഞ്ഞിമ്മോനെ അന്ത്രൂന്റെ മോനേ, മുട്ടന്‍
ചേന പോലുള്ള ഒരന്ചെട്ടു തേങ്ങ
ഓന്റോക്ക് ചാടിക്കൊടുക്ക് ഹിമാറെ
അനിയന്റെ മോനോട്മാപ്ല കല്പിച്ചു

ഇത് കേട്ട് മച്ചു മോന്‍ മനസ്സില്‍ ചിരിച്ചു
പത്ത് മുന്നൂറ് തേങ്ങ പെറുക്കീട്ട്
അതില്‍ അഞ്ച് കൊട്ടത്തേങ്ങ തിരിച്ച് തന്നിട്ട്
പത്ത് മുട്ടന്‍ തേങ്ങ ഗിഫ്റ്റായി കൊണ്ടോയവള്‍

ഹോ!! എന്തൊരു ബുദ്ധി ഈ പണ്ടാര ശാന്തയ്ക്ക്
കുന്തം പോലുള്ള ഈ മൂത്താപ്പാക്കാണെങ്കില്‍
ചിന്തയുമില്ല.... ബുദ്ധിയുമില്ല....

-മഹാ ക പി വി കാങ്ങാടന്‍- 

Oct 7, 2013

മാംഗല്യം തന്തുനാനേന....

    
      വംബര്‍ 15 2009 എന്റെ ജ്യേഷ്ടന്റെ  ദിവസമായിരുന്നു. കാരണം കാലങ്ങളായ പെണ്ണ് കാണലിനു ശേഷം ഒത്തു വന്ന കല്യാണം. അന്നായിരുന്നു അത്.  പക്ഷെ അന്ന് എന്‍റെ കൂടി സന്തോഷ  ദിവസമായിരുന്നു. കാര്യം മറ്റൊന്നും അല്ല. ഇനി എന്‍റെ ഊഴം ആണല്ലോ.
ഏട്ടന്‍ കെട്ടിയാലല്ലെ എനിക്ക് കെട്ടാന്‍ പറ്റൂ.
അത് കൊണ്ട് ഇതു വരെ അതിനുള്ള വഴിയൊന്നും നോക്കിയിട്ടിലായിരുന്നു.
പക്ഷെ മൂപ്പരെ കല്ല്യാണവും കഴിഞ്ഞു,ഹണിമൂണും കഴിഞ്ഞു.
മാസം മൂന്നു നാലു കഴിഞ്ഞു.
എന്റെ കല്ല്യാണത്തെ പറ്റി വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഒരു അനുകൂല നീക്കവും കാണുന്നില്ല. വേവുവോളം കാത്തില്ലെ ഇനി ആറുവോളം കാക്കാം..
കുറച്ച് കൂടെ കാത്തു നോക്കി, എവിടെ!! നോ രക്ഷ..
ഇനിയിപ്പൊ എന്റെ വയസ്സു അവര്‍ക്ക് നിശ്ചയം ഇല്ല്യ എന്നുണ്ടാവ്വൊ? ഹൈ..

ഞാന്‍ തികഞ്ഞ പ്രായപൂര്‍ത്തി എത്തിയ യുവാവാണെന്നും ഏട്ടന്റെ നീണ്ട പെണ്ണു കാണല്‍ ചടങ്ങിനിടക്ക് തന്നെ ഒരു പെണ്ണു കെട്ടാനുള്ള പ്രായമൊക്കെ ഞാന്‍ താണ്ടിയിട്ടുന്ണ്ടെന്നും തെളിയിക്കല്‍ എന്റെ ഒരു ബാധ്യതയായി മാറി.

അങ്ങനെ ഞാന്‍ ബൂലോഗ ശാസ്ത്ര അടവു നയം തന്നെ പയറ്റാന്‍ തീരുമാനിച്ചു.

‘ഒരാക്ക് കിടക്കാന്‍ എന്തിനാ ഇത്ര വലിയ പായ‘ എന്നു ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് കിടക്ക പായ രണ്ടായി കീറി. ബട്ട് കീറിയത് മിച്ചം. ആരും മൈന്റ് ചെയ്തില്ല. ഇനി ഇപ്പൊ എന്ത് ചെയ്യും? അപ്പൊഴാണ് എന്റെ ബുദ്ധിയില്‍ ഒരു ആശയം ഉരുത്തിരിഞ്ഞ് വന്നത്. ഒന്നുമല്ലാത്ത നേരത്ത് അടുക്കളയില്‍ കേറി ബഹളം വെച്ചു.

“ഏട്യാ ചായപ്പാത്രം”.

“അതെന്തിനാ?”

“ചായ ഇണ്ടാക്ക്വേന്‍,അല്ലാണ്ട് എനക്ക് ചായ ഇണ്ടാക്കി തരുവേന്‍ ഇവിടെ ബേറെ ആരും ഇല്ലാലൊ ?”

“ഈ ചെക്കനെന്താ പിരാന്താ?”

ഇതിനു മുന്‍പെ കിട്ടിയ കുറെ പേരിന്റെ കൂടെ 'പിരാന്തന്‍' എന്ന പേരു
കൂടി കിട്ടി എന്നല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല.

അങ്ങനെ നിരാശാപരവശനായി കണ്ണേട്ടന്റെ പീടികത്തിണ്ണയിലിരിക്കുമ്പൊ ഒരു അംബാസഡര്‍ കാര്‍ എന്റെ മുന്‍പില്‍ വന്നു നിന്നു.
ഒരു കെളവന്‍ വല്യോപ്പ തല പൊറത്തേക്ക് ഇട്ടു എന്നെ വിളിച്ചു.

“മോഞ്ഞേ,ഒന്നിങ്ങോട്ട് ബാ..”

“എന്താ”

“ഈ മേലേക്കുനി അഷറപ്പിന്റെ പൊര ഏതാ?”

“ഇങ്ങള്‍ ഏടന്നാ?”

“ഓനിക്ക് ഒരു അന്വേഷണായിറ്റ് വന്നതാ”.

“അഷ്റഫിന്റെ പൊര....”എന്നു പറഞ്ഞു തുടങ്ങിയതും എന്റെ അപാര
കുബുദ്ധിയില്‍ അടുത്ത ബള്‍ബു കത്തി.

“ഇങ്ങളെ കണ്ടിറ്റ് നല്ല തറവാട്ട്കാരാന്ന് തോന്നുന്നിണ്ടല്ലൊ?,

ഇങ്ങക്ക് ഓനേക്കാളും നല്ല ചെക്കനെ കിട്ടൂല്ലെ? ഓനിക്ക് വല്ല്യ മോശോന്നും ഇല്ല.

എന്നാലും..."

ഞാന്‍ എന്റെ വീട് ചൂണ്ടി തുടര്‍ന്നു.

"ഇക്കാണുന്ന പൊര ഇല്ലെ..ആട അതാ നല്ല ഒരു പുയ്യാപ്ല..നല്ല തങ്കപ്പെട്ട സ്വഭാവം..
വിദ്യാഭ്യാസത്തിനൊ സന്‍ബത്തിനൊ ഒരു കുറവൂ ഇല്ല. ഇങ്ങക്ക് ചേര്‍ന്നതാ..”

“എന്തായാലും ഞങ്ങള്‍ അഷ്റഫിനെ തപ്പി എറങ്ങിയതല്ലെ..ആട ഒന്നു പോയി നോക്കട്ടെ..”

“ഉം”.

ഞാന്‍ വഴി കാണിച്ചു കൊടുത്തു.

എനിവേ ഒരു ചൂണ്ട ഇട്ടതല്ലെ, കൊത്തിയാലൊ?
ഞാന്‍ നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു.
ഇന്നലെയും കൂടി കുളിച്ചതാ,അതൊന്നും കാര്യാക്കാതെ വീണ്ടും കുളിക്കാന്‍ കേറി.
കുളിച്ച് കുട്ടപ്പനായി പൌഡര്‍ ഇട്ടു ഡ്രസ്സ് മാറ്റി കാത്തു നിന്നു. ഇടക്കിടെ പിന്നാന്‍പുറം പോയി നോക്കിക്കൊണ്ടേ ഇരുന്നു..അംബാസഡര്‍ വരുന്നുണ്ടോന്ന്...

അവസാനം അതാ വരുന്നു....

വളവും തിരിഞ്ഞ് നേരെ എന്റെ വീടിലേക്ക്.
അവരെ സ്വീകരിക്കാന്‍ ഞാന്‍ ചെല്ലുന്നതിനു മുമ്പേ പിതാശ്രീ കേറി ഹെഡ്‌ ചെയ്തു.

"കേറി ഇരിക്ക്, ആരാ.. മനസ്സിലായില്ല"

"ഞങ്ങള്‍ പുയ്യാപ്ലയെ അന്വേഷിച്ച് വന്നതാ"

"ഇങ്ങക്ക് വീട് മാറിപ്പോയി, അത് അപ്പുറത്തെ വീടാ ..പേര് ഇസ്മായീല്‍"

ദൈവമേ..സ്വന്തം ഫാദര്‍ തന്നെ ചതിച്ചു.'വീട് മാറീട്ടില്ല, ഞാനാ ചെക്കന്‍' എന്ന് വിളിച്ച് പറയാന്‍ പറ്റോ?

"എന്നാ ഞങ്ങള്‍ ഇറങ്ങട്ടെ?"

കല്യാണം കഴിക്കാത്ത, നാട്ടിലെ എല്ലാ ചെക്കന്മാരെയും ഞാന്‍ മനസ്സില്‍ പ്രാകി. അല്ല പിന്നെ...ഇവന്മാരൊക്കെ ഇത് വരെ എന്നാ എടുക്കുവാരുന്നു. നമ്മള്‍ ഒരു മാസത്തെ ലീവിന് നാട്ടില്‍ വരുമ്പോ തന്നെ കെട്ടാന്‍ ഇറങ്ങണോ? പണ്ടാരടങ്ങാന്‍...

അങ്ങനെ എല്ലാ അടവുനയങ്ങളുടെയും പരാജയത്തിനൊടുവില്‍ ഞാന്‍  തിരിച്ച് ദുബായിക്ക് കെട്ടു കെട്ടി.


ദുബായില്‍ ഓഫീസിലിരുന്ന് ചിന്തിച്ചു. അടുത്ത കൊല്ലമേ ഇനി നാട്ടില്‍ പോവൂള്ളൂ. അതും ഒരു മാസത്തേക്ക്‌. ആ ഒരു മാസത്തില്‍ കല്യാണം ശരിയായില്ലെങ്കില്‍ പിന്നേം ഒരു കൊല്ലം. പടച്ചോനേ....ഇനി ഇത് എപ്പോ കെട്ടും? എന്തു ചെയ്യും?
ഉത്തരം കിട്ടാത്ത ചോദ്യം. ഉത്തരം കിട്ടാത്ത ചോദ്യം നമ്മള്‍ എന്താ ചെയ്യുക? ഇന്‍റര്‍നെറ്റില്‍ തപ്പും. എന്നാ പിന്നെ ഇതും ഒന്ന് സെര്ചിയാലോ?
അങ്ങനെ ഞാന്‍ കേറാത്ത matrimonial portal ഇല്ല. അവസാനം എനിക്ക് പറ്റിയത് എന്ന് തോന്നിയ ഒരു profile കണ്ടു. ഞാനൊന്ന് മുട്ടി നോക്കി. എല്ലാ ദിവസോം ഓഫീസില്‍ എത്തിയാ ആദ്യത്തെ പണി profile check ചെയ്യാ, ആരെങ്കിലും എന്തെങ്കിലും മറുപടി അയച്ചിട്ടുണ്ടോ എന്ന് നോക്കുക...ഇതൊക്കെ ആയിരുന്നു. അങ്ങനെ ഒരു ദിവസം എന്റെ ഇന്‍ബോക്സില്‍ അതാ കിടക്കുന്നു ഒരു റിപ്ലൈ. അന്ന് ഞാന്‍ മുട്ടിയ അതേ profile - ല്‍ നിന്ന്.
"where are you? are you in india?"
ഇങ്ങോട്ട് തിരിച്ചു മുട്ടിയ സ്ഥിതിക്ക് ഞാനൊന്ന് മസില് പിടിച്ചു. അല്ലെങ്കിലും കല്യാണക്കാര്യം എന്നൊക്കെ പറയുന്നത് ഈ കാരണവന്മാര്‍ കൈകാര്യം ചെയ്യേണ്ട വിഷയം ആണല്ലോ?? ഏത്?‌.... സോ..ഞാന്‍ ഉടനടി റിപ്ലൈ കൊടുത്തു.

"അതില്‍ നാട്ടിലെ ലാന്‍ഡ്‌ ലൈന്‍ നമ്പര്‍ ഉണ്ടല്ലോ..അതില്‍ വിളിച്ചു അന്വേഷിച്ചാ മതി..."

അങ്ങനെ വീണ്ടും കാത്തിരിപ്പ്‌ തുടര്‍ന്നു...ആഴ്ചയില്‍ ഒരു ദിവസം നാട്ടില്‍ വിളിച്ചിരുന്ന ഞാന്‍ ഡെയിലി രണ്ടു മൂന്നു പ്രാവശ്യം ഫോണ്‍ വിളിച്ചോണ്ടിരുന്നു. അല്ല..അറിയണ്ടേ? അവര് തിരിച്ച് വിളിച്ചോ ആവോ?

"ദുബായ് ഷെയ്ക്ക് ഔട്ഗോയിംഗ് ഫ്രീ ആകിയാ"
ഫാതെര്‍ ശ്രീക്ക് ഒരു സംശയം?
"അതെന്താ?"
"അല്ല, ഇഞ്ഞ് ഇപ്പൊ ദിവസം രണ്ടൂടിയെല്ലം ഫോണ്‍ ചെയ്യുന്നോണ്ട് ചോയിച്ചതാ.."
"അത്..പിന്നെ..ആരിക്കെന്കിലും എന്തെങ്കിലും അസുകം ഇണ്ടോന്നു അറിയേണ്ടീടാ?"
"ഉം..."
ആ ഇരുത്തി മൂളല്‍ കേട്ടപ്പോ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

അങ്ങനെ അറ്റ്‌ ലാസ്റ്റ്‌ എന്റെ വീട്ടില്‍ ആ ഫോണ്‍ കോള്‍ വന്നു.
"ഹലോ.."
"ഹലോ.."
"ആരാ"
"ഇത് ഞാനാ.. ഇതാരാ?"
"ഇത് ഞാനാ.."
"ഏ!!??"
"ആ..."
"ഞാനൊരു കല്യാണ ആലോച്ചനക്ക് വേണ്ടി വിളിച്ചതാ.."
"ആരിക്ക്‌?"
"ഇങ്ങളെ മോന്"
"ഓന്റെ മംഗലം കയിഞ്ഞല്ലോ!!"
"അല്ല..മറ്റെ മോന്"
"ഏ!! ഓന്റെ മംഗലം കയിഞ്ഞ് ഒരു കുട്ടി ആയല്ലോ!!!"
"ഇങ്ങക്ക് എത്ര മക്കളാ??"
"മൂന്ന്‍..എന്തേനൂ??"
"എന്നാല് മൂന്നാമത്തെ ആള്‍ക്കാ..."
"ഓന്‍ പെണ്ണ് കെട്ടാനൊന്നും ആയിക്കില്ലപ്പാ.."
"അതെന്താ ആവാണ്ട്??"
"ആയിക്കാ??"
"ആയിക്ക്‌"
"അയേ..."

അങ്ങനെ ഞാന്‍ പെണ്ണ് കെട്ടാന്‍ മാത്രം വളര്‍ന്നു എന്ന് എന്റെ പിതാശ്രീ ഒരു വിധം കനവിന്‍സ്ട് ആയി..

ഒരു ദിവസം എന്റെ ഫോണില്‍ നാട്ടില്‍ നിന്നും ഒരു മിസ്സ്ഡ് കോള്‍. നാട്ടിലെ ഒരു കോയി ബിരിയാനീന്റെ പൈസ ആവും ഒരു മിനിറ്റ് മൊബൈലില്‍ നിന്ന് നാട്ടിലേക്ക്‌ വിളിക്കാന്‍. എന്നിട്ടും   ഞാന്‍ ഒന്നും നോക്കിയില്ല. മൊബൈല്‍ ഫോണ്‍ എടുത്ത് അപ്പൊ തന്നെ നാട്ടിലേക്ക്‌ വിളിച്ചു.
"എന്താ..എന്ത് പറ്റി??"
"ഇന്നലെ ഒരാള്‍ ഒരു പ്രൊപോസല്‍ ആയിറ്റ് വിളിച്ചിന്"
അങ്ങേ തലയില്‍ ഫാതെര്‍ജീ...മോനേ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..

"ആരിക്ക്‌??"
ഒന്നും അറിയാത്ത പോലെ ഞാന്‍ ചോദിച്ചു"
"നിനക്ക്"
"എനക്കോ???!!!"
"ആ..നിനക്ക് തന്നെ..ഉം.."
ആ മൂളലില്‍ അവര്‍ക്ക്‌ എല്ലാം മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി.
"ഓര്ക്ക് നിന്നെ കാണണം പോലും"
"അതെങ്ങനെ?"
ഉത്സാഹകുല്സിതനായി ഞാന്‍ ചോദിച്ചു.
"ഇന്‍റര്‍നെറ്റില്‍ കൂടി കണ്ടാ മതീന്ന്"
"മതിയോ?"
"മതി"
"ആ...മതിയെങ്കി മതി.."
അങ്ങനെ ഞാന്‍ IM ഐടിയും ഡീടയില്‍സും കൈമാറി.

അങ്ങനെ ഒരു പെണ്ണിനെ 'പെണ്ണ് കാണല്‍ ചടങ്ങ്' എന്ന പേരില്‍ ആദ്യമായി വെബ്കാമില്‍ കൂടെ കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു. പോരാത്തതിന് അത് റെകോര്‍ടും ചെയ്തു. വീണ്ടും വീണ്ടും കണ്ടു..ഹോ..

എന്നിരുന്നാലും പെണ്ണ് കാണല്‍ ചടങ്ങ് നേരിട്ട് തന്നെ വേണം പോലും..എന്നിട്ട് ഇഷ്ടപ്പെട്ടാലെ കെട്ടിച്ചു തരൂന്ന്. ഇത് ഒരു തരം മറ്റെ പരിപാടി ആയിപ്പോയി. ആന കൊടുത്താലും ആശ കൊടുക്കരുതായിരുന്നു... എന്തൊക്കെ പ്രതീക്ഷയായിരുന്നു.
ഇനി ഇപ്പൊ എന്നെ നേരിട്ട് കാണുമ്പോ അവര്‍ക്ക്‌ പിടിചില്ലെങ്കിലോ?? ഈശ്വരാ..

എനിവേ പെണ്ണ് കാണാന്‍ വേണ്ടി ഒരാഴ്ചത്തെ ലീവിന് ഞാന്‍ ഫ്ലൈറ്റ്‌ കേറി.
അങ്ങനെ ആ ദിവസം സംജാതമായി. പെണ്ണ് കാണല്‍ ചടങ്ങ്.
കുളിച്ച് പൌഡര്‍ ഇട്ടു, ആരും കാണാതെ പൌഡര്‍ ബോട്ട്ല്‍ കൂടെ എടുത്ത്‌ കാറില്‍ കേറി. പൌഡര്‍ ബോട്ട്ല്‍ എടുത്തത്‌ വേറെ ഒന്നിനും അല്ല. നല്ല ചൂട് സമയമാ. വിയര്‍പ്പ് കൊണ്ട് ഒരു രക്ഷയും ഇല്ല. അവളുടെ വീട് എത്താറായപ്പോ വീണ്ടും പൌഡര്‍ ഇട്ട് ഒരച്ച് മിനുസ്സാക്കി മൊഞ്ചായി.

വീടെത്തി, ജൂസ്‌ കുടി കഴിഞ്ഞ് ഇരിക്കുമ്പോ അമ്മായിയപ്പന്‍ കെയിം ടു തി പോയിന്‍റ്..
"എന്നാ പിന്നെ...ഇങ്ങക്ക് എന്തെങ്കിലും...സംസാരിക്കണെങ്കി....."

എല്ലാ റൗണ്ട് ടെസ്റ്റും കഴിഞ്ഞ് അവസാനത്തെ റൗണ്ട് ഇന്റെര്‍വ്യൂ വിന് പോവുന്ന ഉദ്യോഗാര്‍ഥിയെ  പോലെ ഞാന്‍ ഒരു ഭാര്യാര്‍ഥിയായി അകത്തേക്ക്‌ ചെന്നു. ഫസ്റ്റ് റൗണ്ട് പാസായ കോണ്ഫിടന്‍സ്‌ ഉണ്ടെങ്കിലും അതിന്‍റെ പുറത്ത്‌ കണ്ട സ്വപ്നങ്ങളൊക്കെ ഈ ടെസ്റ്റില്‍ പൊട്ടിയാ പോയില്ലേ?.. 

പിന്നെ ഒരു സമാധാനം ഇതായിരുന്നു.
ടെന്‍ഷന്‍ എനിക്ക് മാത്രം അല്ലല്ലോ? അവള്‍ക്കും ഉണ്ടാവൂല്ലേ? അപ്പൊ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരേ മാനസികാവസ്ഥ. എന്തൊരു മനപ്പൊരുത്തം?

സ്വയം ധൈര്യം സംഭരിച്ച് അകത്തേക്ക്‌ കടന്നു ചെന്നു. ടെന്‍ഷന്‍ കാരണം ഒരു വളിച്ച ചിരിയുമായി നില്‍കുന്ന അവളെ ഞാന്‍ കണ്ടു.
അവള്‍ എന്റെ മുഖത്ത്‌ നോക്കി. പിന്നെ എന്റെ കയ്യില്‍ പിടിച്ചിരുന്ന വില കൂടിയ സെല്‍ ഫോണിലായി നോട്ടം. പെട്ടെന്ന്  ഞാന്‍ അത് പോകറ്റിലിട്ടു. ഒരു കാര്യം മനസ്സിലായി. പുള്ളിക്ക് ഇപ്പൊ തന്നെ എക്സ്പെന്‍സീവ് പ്രോപെര്ടീസിലാന് നോട്ടം.

ഞാന്‍ ആദ്യം ഒന്ന് ചിരിച്ചു.

പിന്നെ ഞാന്‍ അവളോട്‌ പേര് ചോദിച്ചു.
ടെന്‍ഷന്‍ കാരണം ശബ്ദം പുറത്ത്‌ വരുന്നുണ്ടായിരുന്നില്ല.
അല്ലെങ്കിലും എത്ര ധൈര്യം സംഭരിച്ചാലും കാര്യത്തോട് അടുക്കൊമ്പോ സംഗതി ബേജാറാ.

"എവിടെയാ പഠിച്ചത?"
ഞാന്ന്‍ അടുത്ത ക്വസ്റ്റ്യന്‍ ഇട്ടു.

"BTech, ECE"

"ഏ!!!!"

"എന്താ പഠിച്ചേ??"

"MES കുറ്റിപ്പുറം"

ആഹ..

ഓ. കെ. എന്റെ ചോദ്യങ്ങളൊക്കെ കഴിഞ്ഞപ്പൊ ഉത്തരങ്ങളൊക്കെ ശരിയായി.

പിന്നെ ചോദിക്കാന്‍ ചോദ്യങ്ങളൊന്നും സ്റ്റോക്കില്ലായിരുന്നു, എന്നല്ല 'ധൈര്യം' കാരണം മറന്നു പോയിരുന്നു.

എന്തായാലും എനിക്ക് വീണ്ടും ഇഷ്ടപ്പെട്ടു.

എന്‍റെ പെര്‍ഫോമന്‍സ് അവര്‍ക്കും ഇഷ്ടപ്പെട്ടു.

ബട്ട് എന്‍റെ ലീവ് ഒണ്‍ലി വണ്‍ വീക്ക്‌ ആയത് കാരണം കല്യാണം കഴിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ട് പോരാന്‍ മാത്രം സമയം ഇല്ല.

സൊ അങ്ങനെ എന്ഗേജ്മെന്റ്റ് അഥവാ നിക്കാഹ് (നിയമപരമായ കല്യാണം) അതേ ആഴ്ചയിലെ 7-മ് തീയതിക്ക് അതായത്‌ 7 October 2010 ലേക്ക് ഫിക്സ് ചെയ്തു.

2013  ഒക്ടോബര്‍ 7ന് മൂന്നാം വിവാഹ വാര്‍ഷികം.

*********************************************************************************

കല്യാണം  2011 ഫെബ്രുവരി 27 ന് മംഗളപൂര്‍വം കൊണ്ടാടി. അത് കഴിഞ്ഞ് ഞാന്‍ അവളേം കൊണ്ടോടി, ദുബായിക്ക്.

Aug 14, 2013

സ്വാതന്ത്ര്യ ദിനാശംസകള്‍ ..പക്ഷെ ആര്‍ക്ക്??



ഇന്ന് ഇന്ത്യയുടെ 67- )o സ്വാതന്ത്ര്യ ദിനം. എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ .

സത്യത്തില്‍ എല്ലാര്‍ക്കും സ്വാതന്ത്ര്യം കിട്ടിയോ?

തലക്ക് അടി കൊണ്ട് മരിക്കുമ്പോ അല്ലെങ്കി മരണത്തോട്‌ മല്ലടിച്ച് കിടക്കുമ്പോ മാത്രം പുറം ലോകം അറിയുന്ന കൊടിയ പീഡനം അനുഭവിക്കപ്പെടുന്ന  കുട്ടികള്‍ക്ക്‌ എവിടെ സ്വാതന്ത്ര്യം?
 "ഭക്ഷണം കഴിച്ചില്ലെങ്കില്‍ അടി കിട്ടും" എന്ന് കുട്ടിയോട് പറയുന്നത് വരെ മനുഷ്യാവകാശ ലങ്കനമായി കാണുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ നിയമം വെച്ച് നോക്കുമ്പോള്‍ എന്റെ കുട്ടിയെ ഞാന്‍ അടിക്കും, കൊല്ലും താനാരാ ചോദിക്കാന്‍ എന്ന് ചോദിക്കുന്ന ഇന്ത്യന്‍ രക്ഷിതാക്കളുടെ മക്കള്‍ക്ക് എവിടെ സ്വാതന്ത്ര്യം?

ഒരു ചുള്ളിക്കന്പിനു സ്ത്രീവസ്ത്രം ചുറ്റിയാല്‍ അതിനെ വരെ പീഡിപ്പിക്കപ്പെടുന്ന ഈ നാട്ടില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എവിടെ സ്വാതന്ത്ര്യം?

പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു കക്കൂസ് പോലും ഇല്ലാത്ത, ഒരു തുണ്ട് ഭൂമി പോലും നിഷേധിക്കപ്പെട്ട ആദിവാസികള്‍ക്ക് എവിടെ സ്വാതന്ത്ര്യം? വേണ്ടത്ര പോഷകാഹാരം ലഭിക്കാതെ മരണപ്പെടുന്ന കുട്ടികള്‍ക്കും അവരുടെ ആദിവാസി കുടുമ്പത്തിനും എവിടെ സ്വാതന്ത്ര്യം?

ഉയര്‍ന്ന ജാതിയിലെ പെണ്ണിനെ കല്യാണം കഴിച്ചതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാവുന്ന മാന്ഗല്യ സൌഭാഗ്യം പോലും നിഷേധിക്കപ്പെട്ട ദളിതന് എവിടെ സ്വാതന്ത്ര്യം?

രാഷ്ട്രീയ ഭരണ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഒരിക്കലും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന കാശ്മീരിലെ സാധാരണ ജനങ്ങള്‍ക്ക് എവിടെ സ്വാതന്ത്ര്യം?

 'പട്ടാളക്കാരേ, ഞങ്ങളെ ബലാല്‍സംഗം ചെയ്യുക' എന്ന ബാനര്‍ കൊണ്ട് നഗ്നശരീരം മറച്ചുപിടിച്ച് പ്രധിഷേധിക്കേണ്ടി വരുന്ന ഗതികെട്ട മണിപ്പൂരികള്‍ക്ക് എവിടെ സ്വാതന്ത്ര്യം? 

ആരൊക്കെയോ എന്തിനൊക്കെയോ വേണ്ടി നടത്തുന്ന സ്പോടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും, മുസ്ലിം നാമം എന്ന ഒറ്റ കാരണത്താല്‍ കല്‍തുരുങ്കില്‍ അടക്കപ്പെട്ട് ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളായ സഹോദരങ്ങള്‍ക്ക്‌ എവിടെ സ്വാതന്ത്ര്യം?

സ്വാതന്ത്ര്യം രാഷ്ട്രീയക്കാര്‍ക്കും ഭരണകൂടത്തിനും പണക്കാരനും സവര്‍ണനും മാത്രമേ ഉള്ളൂ????
എല്ലാര്ക്കും ഒരു പോലെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിക്കുന്ന ഭാരതത്തിനു വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം... പ്രവര്‍ത്തിക്കാം...

എന്നിരുന്നാലും വെള്ളപ്പട്ടാളത്തിന്റെ കാല്‍ച്ചുവട്ടില്‍ നിന്നും സ്വതന്ത്രരായ നമുക്ക്‌ ഈ സ്വാതന്ത്ര്യ ദിനവും ഭംഗിയായി ആഘോഷിക്കാം. 

ജയ്‌ ഹിന്ദ്..

Oct 18, 2009

ആയ്യ്യാറാപ്ല

ടക്കന്‍  മലബാറിലെ ഒരു ശ്യാമസുന്ദരകോമളകേരവിതാര ഗ്രാമം. ആ ഗ്രാമത്തിന്റെ പേരാണ് ‘പയന്തോങ്ങ്’.


ഈ ഗ്രാമത്തിലെ നല്ലവരായ ജനങ്ങളില്‍ ഒരു നല്ലവനായ ആളായിരുന്നു ‘ഹാജിയാര്’. എല്ലാരും ‘ആയ്യ്യാര്‍’ എന്നോ  ‘ആയ്യ്യാറാപ്ല’ എന്നോ വിളിക്കുന്ന മൊയ്തീന്‍ കുട്ടി ഹാജി.

പയന്തോങ്ങ് വിട്ടാല്‍ ഒരേയൊരു പുന്നാര മോള്‍ സൂറാന്റെ വീട്. സൂറാന്റെ വീട് വിട്ടാല്‍ പയന്തോങ്ങ്, ഇതാണ് ആയ്യ്യാറുടെ ലോകം. കൊപ്ര വിക്കാന്‍ വേണ്ടി തേങ്ങ ഉരിക്കുന്ന(പൊളിക്കുന്ന) കുഞ്ഞിരാമന്റെ കൂടെ ഇടക്കിടെ വടകര പോവുമെങ്കിലും ഇത്  വരെ ഏറ്റവും കൂടുതല്‍ ദൂരം പോയിട്ടുള്ളത് കോഴിക്കോടാണ്.
ഇളയ മകന്‍ ഹമീദിന്റെ പ്രസവത്തിന് പെണ്ണുമ്പിള്ള കുഞ്ഞാമ്മീന്റെ കൂടെ ഹോസ്പിറ്റലില്‍.
ബാക്കി ഉള്ളവരെയൊക്കെ പെറ്റത് വീട്ടില്‍ തന്നെയാണല്ലൊ.. ലക്ഷംവീട്ടിലെ പരോത്തി ചീരുവിന്റെ നിരീക്ഷണത്തിലും  കാര്‍മികത്വത്തിലും.
വിദ്ധ്യാഭ്യാസം പഴയ നാലാം ക്ലാസും ഗുസ്തിയും.
പക്ഷെ ഇതിന്റെ അഹംഭാവമൊന്നും അയ്യ്യാര്‍ക്ക് ഇല്ല. ആകെയുള്ള ഒരു അഹംഭാവം താന്‍  വല്ല്യ  പ്രമാണി ആണെന്നുള്ളതാ.

അത് ഇല്ലങ്കിലല്ലേ പറയാനുള്ളൂ. 12 ഏക്കര്‍ തെങ്ങും തോട്ടവും 6 ഏക്കര്‍ വയലും സ്വന്തായിട്ട് ഉള്ള ആരാ ഇവിടെ ഉള്ളത്?
ഉള്ള ആറ് ആണ്‍ മക്കളില്‍ ആറാളും ഗള്‍ഫില്‍....
കാറ്..
അതും ഇന്നോവ,സ്വന്തം വീട്ട് മുറ്റത്ത്.....
എല്ലാം കൊണ്ടും പണവും പത്രാസും ഉള്ള ഒരേയൊരു നാട്ടു പ്രമാണി.

സ്വന്തം പത്രാസ് നാലാളോട് പറഞ്ഞ് നടക്കുന്നത് ഹാജ്യാരുടെ ഹോബ്ബികളില്‍ ഒന്നാണ്. അപ്പൊ കിട്ടുന്ന ആ സുഖം ആ ഒരു ഇത് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ആണത്രെ.

ഊതിന്റെ അത്തറും ബ്രൂട്ടിന്റെ സ്പ്രേയും അടിച്ച് ഒരു നടത്തം നടക്കാന്‍ ഉണ്ട് പയന്തോങ്ങ് ടൌണില്‍ക്കൂടെ. ഒരു ഒന്നൊന്നര നടത്തം.

ഒരു ദിവസം പതിവ് പോലെ നടക്കാന്‍ ഇറങ്ങി ഹാജിയാര്. അന്ത്രൂന്റെ ചായക്കടയുടെ മുന്നില്‍ എത്തിയപ്പൊ ചായ കുടിച്ചോണ്ടിരുന്ന അയമൂട്ടി ചോദിച്ചു.

“നല്ല മണാണല്ലൊ ആയ്യ്യാറെ?...”

ചോദ്യം കേട്ട സന്തോഷത്താല്‍, മുറുക്കിച്ചുവപ്പിച്ച് പുളിങ്കുരു പോലെയായ പല്ല് കാട്ടി ഹാജിയാര് ഒന്നു ചിരിച്ചു. ഈ പഹയന്മാരെക്കൊണ്ട് ഇത് ചോദിപ്പിക്കാനല്ലെ ടൌണിലേക്ക് ഇറങ്ങിയത് തന്നെ...
'വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഛര്‍ദ്ദിച്ചതും പാല്' എന്ന് മനസ്സില്‍ ഓര്‍ത്തു കൊണ്ട് ഹാജിയാര്‍ മറുപടി കൊടുത്തു.

“അതെന്‍റെ മോന്‍ ഹമീദ് കുവൈത്തീന്ന് ബെരുമ്മം കൊണ്ടോന്നതാ..”

“ഓനിക്ക് ആട എന്ത്ന്നാ പണി?” അയമൂട്ടി കിന്നാരം ചോദിച്ചു.

“ഓന് ആട ബെല്ല്യ ഉദ്യോഗാ..”

ഹാജിയാര്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ വീണ്ടും തുടര്‍ന്നു..

“ഓന ആട ഹമീദ് എന്നൊന്നും അല്ല ബിളിക്കുന്നത്.”

“പിന്ന??” അയമൂട്ടിക്ക് ആകാംഷ മൂത്തു...

“ഓന എല്ലരും കുക്ക്.. കുക്ക്... എന്നാ പോലും ബിളിക്ക്വാ..”

"നേരാ!!!?"

‘കുക്കി’ന്റെ അര്‍ത്ഥം, പറഞ്ഞ ഹാജിയാര്‍ക്കൊ ചോദിച്ച അയമൂട്ടിക്കൊ കേട്ട് നിന്ന കണാരനൊ ചായക്കടക്കാരന്‍ അന്ത്രുവിനൊ, എന്നു മാത്രമല്ല അവിടെ ഉണ്ടായിരുന്ന ആര്‍ക്കും വല്ല്യ പിടിയില്ലാത്തത് കാരണം എല്ലാരും ഒരേ നിഗമനത്തില്‍ എത്തി. ഇത് എന്തോ വല്ല്യ സംഭവം തന്നെയാ....

..ന്നാലും ഈ ഹമീദ്?.....
മൂക്കും ഒലിപ്പിച്ച് നടന്ന ചെറ്യോനല്ലേനോ?......
നാട്ടുകാര്‍ക്കൊ വീട്ടുകാര്‍ക്കൊ ഒരു ഉപകാരോം ഇല്ലാത്ത ബെലാല്‍....
നാദാപുരത്തേക്ക് പോന്ന ജീപ്പിന്റെ കിളിയായിരുന്ന ഹമ്ക്ക്...
ഉസ്ക്കൂളിന്റെ പടി കണ്ട്ക്കോന്ന് സംശയാ...
അങ്ങനത്തെ ഓന്‍??.....
മൂക്കിന് മോള്‍  വിരല്‍ വെച്ച് ആശ്ച്ചര്യത്തോടെ പരസ്പരം അഭിപ്രായപ്പെട്ടു.

“ഹോ! ആ അയ്യ്യാറെ ഒരു ഭാഗ്യം നോക്ക്യാണീ..”

ആര്‍ക്കും അസൂയ്യ്യ അടക്കാന്‍ കഴിഞ്ഞില്ല.

എന്റെ മോനെയും ഒരു കുക്ക് ആക്കുന്ന വഴി ആലോചിക്കണം എന്ന് തീരുമാനിച്ച് ഞെട്ടല്‍ തല്‍ക്കാലം നിര്‍ത്തി വെച്ച അയമൂട്ടി ഹാജിയാരെ തിരഞ്ഞെങ്കിലും, കക്ഷം മണപ്പിച്ച്  പെര്‍ഫ്യൂമിന്റെ  സ്മെല്ലിന്റെ കാഠിന്ന്യം ഉറപ്പ് വരുത്തി അടുത്ത ആള്‍ക്കൂട്ടം ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ഹാജ്യാരെ ഒരു നിഴല് പോലെ കാണാനെ ‍ കഴിഞ്ഞുള്ളൂ.......




Oct 12, 2009

ഭാഷാ മാഹാത്മ്യം-1

കോഴിക്കോടും മലപ്പുറവും കണ്ണൂരും കാസര്‍ഗോടും വയനാടും ഒക്കെ ഉള്‍പെട്ട ഒരു മൊത്തം ഏരിയ മലബാര്‍ എന്നാണല്ലോ പൊതുവേ അറിയപ്പെടുന്നത്. ഈ  പേരിന്‍റെ  പേരില്‍  ഒരു എകീയത ഉണ്ടെങ്കിലും ഭാഷയുടെ കാര്യത്തില്‍ ഇവിടെയും വ്യത്യസ്തത ഉണ്ട്.

മലപ്പുറത്ത് സംസാരിക്കും പോലെയല്ല കണ്ണൂര്‍ സംസാരിക്കുന്ന മലയാളം. കാസര്‍ഗോടിനാനെങ്കില്‍ വേറെയൊരു ശൈലി.
പക്ഷെ വടകരക്കാരും കണ്ണൂര്‍ക്കാരും സംസാരിക്കുന്ന മലയാളത്തിനു ഒരു കുറേ സാമ്യതകള്‍ ഉണ്ട്.അവര്‍ക്ക്‌ പൊതുവേ  എന്തും ഷോര്‍ട്ട്  ചെയ്ത് സമയം ലാഭിക്കുന്ന ഒരു സ്വഭാവം ഉണ്ട്.

'അവന്‍'  എന്നതിന്  'ഓന്‍' എന്നും 'അവള്‍' എന്നതിന്   'ഓള്‍' എന്നും  'അവര്‍' എന്നതിന്  'ഓര്' എന്നും പറയുമ്പോലെ. വേഗം ഇറങ്ങൂ എന്നത് ഷോര്‍ട്ട് ചെയ്ത് ബേംകീ.. എന്നും വീഴും എന്നതിന് “ബൂം” എന്നൊക്കെയാണ് ഭാഷാ പ്രയോഗം(വെങ്കാബോയ്സിലെ “ബൂം ബൂം” എന്ന ഗാനം ഇതിനെ ആസ്പതമാക്കിയാണൊ എന്നൊരു സംശയം ഇല്ലാതല്ല).

‘കുഞ്ഞ് വീഴും‘ അഥവാ ‘കുഞ്ഞന്‍ വീഴും‘ എന്നതിന് ‘കുഞ്ഞമ്പു‘ എന്നാണ് പറയുന്നത്. ചിലപ്പൊ ഈ കുട്ടിയുടെ മുത്തച്ചന്റെ പേരും കുഞ്ഞമ്പു എന്നാവാന്‍ സാധ്യത ഉണ്ട്. കാരണം അങ്ങനെ ഒരു പേരും ഈ നാട്ടില്‍ നിലവിലുണ്ട്.

ചില പേരുകളും ഇവിടെ ഷോര്‍ട്ടാന്തരപ്പെട്ടിട്ടുണ്ട്. സ്വന്തം പേര്  'കൃഷ്ണന്‍'  ആണെന്ന് അറിയാത്ത എത്രയോ ‘കിട്ടന്‍’മാര്‍ ഈ നാട്ടില്‍ ഉണ്ടത്രെ. അത് പോലെ ‘അബ്ദുറഹ്മാന്‍‘ കുറുകി അന്ത്രുമാന്‍ ആയി, കുക്കുറുകി ‘അന്ത്രു’ ആയി. പത്മനാഭന്‍ പപ്പന്‍ ആയി പിന്നെ പപ്പു ആയി.
ഗോപാലന്‍ ഈസ്‌ ഈക്ക്വല്‍ ടു കോവാലന്‍ (സിംഹ വാലന്‍ എന്നൊക്കെ പറയും പോലെ).
വംശ നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ജീവി ഉണ്ട്. മനുഷ്യനും മൃഗവും പക്ഷിയും കൂടി ചേര്‍ന്ന ഒരു വിചിത്ര ജീവി.
അതാണ്‌ 'അന്ത്രു''മാന്‍''കാക്ക'.
അങ്ങനെ വിചിത്രമായ എത്രയൊ പേരുകള്‍ ഇനിയും ഉണ്ടിവിടെ.


മലബാറിന് പുറത്തുള്ള ഒരാള്‍ ഇവിടെ വന്ന് പെട്ടാല്‍  കുടുങ്ങിയത് തന്നെ.. ഒരു വടകരക്കാരന്റ്റെ ‘ഓന്‍ കീഞ്ഞ് പാഞ്ഞ് കുംബ്ടാട്ടം ബീണ്’ എന്ന പ്രയോഗം കേട്ട്, ഞാന്‍ കേരളവും വിട്ട് ഇന്ത്യയും വിട്ട് അന്യഗ്രഹത്തില്‍ എത്തിപ്പോയോ ഈശോയെ എന്നു വരെ സംശയിച്ച് പോയ ഏതൊ ഒരു പാവം കോട്ടയംകാരന്‍  അച്ചായന്റെ കഥ ഇവിടെ പണ്ടെ പാട്ടാണ്  .

ഇതൊന്നും കൂടാതെ ചില പുതിയ വാക്കുകളും വടക്കന്‍ മലബാറില്‍ ‍ നിന്നും മലയാള ഭാഷക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. അതില്‍ ഒരു വാക്കാണ് ‘ചരെയ്ക്ക്’.വടകര ഭാഗത്തുള്ള മുസ്ലിങ്ങളുടെ ഇടയില്‍ ഉപയോഗിച്ച് വരുന്ന ഈ വാക്കിന്റെ അര്‍ഥം ‘സൂക്ഷിക്കുക‘ എന്നാണ്. (കൂടുതല്‍ വാക്കുകള്‍ അറിയാന്‍ കുറ്റ്യാടിഡിക്ഷ്ണറി കാണുക)

ഇങ്ങനൊക്കെയാണെങ്കിലും ചില പരിഷ്ക്കാരികളും ഉണ്ട് ഇവര്‍ക്കിടയില്‍. കുറച്ച് സൌന്ദര്യവും പണവും മേന്‍പൊടിയായി വിദ്യാഭ്യാസവും ഉണ്ടെങ്കില്‍ ഇവര്‍ പിന്നെ എന്തും അച്ചടി ഭാഷയിലെ സംസാരിക്കൂ.
‘വായു‘ എന്നത് പ്യൂരിഫൈ ചെയ്ത് ‘വാഴു’ എന്നു വരെ പറഞ്ഞ് കളയും.

സത്യത്തില്‍ ജനങ്ങളുടെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണ് ഇവര്‍ ഈ പെടാ പാട് പെടുന്നത്. അങ്ങനെ ഒരാളെ ഞാന്‍ ഈയടുത്ത് കണ്ടു മുട്ടി.

ഷോപ്പിങ്ങിന് വേണ്ടി ടെക്സ്റ്റൈല്‍സില്‍ കയറിയതായിരുന്നു. അപ്പൊ ഒരു സ്ത്രീ കേറി വന്നു. കൂടെ ഒരു കുട്ടിയും ഉണ്ട്. കുട്ടിയെ നിലത്ത് വെക്കേണ്ട താമസം കാട്ടി പ്രസവിച്ചത് പോലെ അത് ഓടാന്‍ തുടങ്ങി. ഓടിക്കളിയോടെ ഓടിക്കളി..ഒടുക്കത്തെ ഓടിക്കളി..

“മോനേ ഓടല്ലെ.. വീഴും...” പരിഷ്കാരിയായ അമ്മ അച്ചടി ഭാഷയില്‍  മുന്നറിയിപ്പ് കൊടുത്ത് കൊണ്ടിരുന്നു.

എവിടെ!

അമ്മയുടെ ശ്രദ്ധ വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന സെലക്ഷനിലേക്ക്...

വര്‍ണാഭമായ സെലക്ഷനില്‍ ഭ്രമിച്ച് നില്‍ക്കുന്ന അമ്മക്ക് മുമ്പില്‍ സെയ്ല്‍സ്മേന്‍ ഏതെങ്കിലും താണ തരം തുണി എടുത്തിടുമ്പോള്‍ മാത്രം പെട്ടെന്ന് മോനെ ഓര്‍മ്മ വരും. അപ്പൊ അമ്മ വീണ്ടും പറയും.

“മോനേ ഓടല്ലേ.. വീഴും...”

ഇത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു.

കുറച്ച് സമയത്തിന് ശേഷം ‘പ്ടക്കോ’ എന്നൊരു ശബ്ദം കേട്ടു. കൂടെ കുട്ടിയുടെ കരച്ചിലും...

ഞാന്‍ തിരിഞ്ഞു നോക്കി.

അവസാനം അത് സംഭവിച്ചു.

ദാണ്ടെ.. ദവിടെ വീണ് കിടക്കുന്നു.

അമ്മ ദേഷ്യത്തോടെ ഓടി വന്ന് കുട്ടിയെ എടുത്തു. ആദ്യം ഒന്ന് പൊട്ടിച്ചു.
പിന്നെ ഒരു ശകാരവും.

“ഇന്നോട് കൊറെ നേരായില്ലെ പറേന്ന് ബൂം...ബൂം...ന്ന്.. .പറേം പോലെ കേക്കേറ്റല്ലെ ബീണത്”

ഇത് കേട്ട ഞാന്‍ ചിരിക്കണൊ കരയണൊ എന്ന കണ്‍ഫ്യൂഷനില്‍ ആയങ്കിലും ഒരു കാര്യം എനിക്ക് മനസ്സില്‍ തോന്നി.

അത് ഞാന്‍ മനസ്സില്‍ തന്നെ പറയുകയും ചെയ്തു.

“അല്ല തള്ളെ... ഇപ്പൊ ഈ പറഞ്ഞത് മര്യാദക്ക് കൊറച്ച് മുന്‍പെ  പറഞ്ഞിരുന്നെങ്കി  ആ കുട്ടിക്കതു  മനസ്സിലാവുമായിരുന്നില്ലേ?”


Oct 11, 2009

പൊങ്ങട്ടെ! പൊങ്ങട്ടെ!

206
എന്താണീ 206?
ഇതെന്താ ഇപ്പൊ ഇത്ര ചോദിക്കാന്‍?
അത് ഒരു  സംഖ്യ അല്ലെ?
അല്ലെങ്കില്‍ നിങ്ങള്‍ പറയും 205 നു ശേഷവും 207 നു മുമ്പും ഉള്ള ഒരു അക്കം.
എന്നാല്‍ ഇത് അതൊന്നു അല്ല.

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോ കണക്കിലെ വിരുതനായ സജീഷ്‌ ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു. "ഒരാള്‍ ഇരുന്നൂറ്റി ആറ് മീനിനെ പിടിച്ചു. അതില്‍ മൂന്നെണ്ണം കാക്ക കൊത്തിക്കൊണ്ടോയി ബാക്കി എത്തിര മീന് ഇണ്ടാവു? രാജേഷ്‌ ‌ ചാടി  പറഞ്ഞു 203.
"അല്ല".
ഓരോരുത്തര്‍ ഓരോരോ ഉത്തരം പറഞ്ഞു.
"202, 206,205, ഒറ്റയും ഇന്ടാവൂല്ല".
എന്തിനു ഏറെ പറയുന്നു ഒന്നും ഒന്നും രണ്ടു ആണെന്ന് വരെ വല്ല്യ നിശ്ചയം ഇല്ലാത്ത നൌഷാദ്‌ വരെ പറഞ്ഞു നോക്കി.
പക്ഷെ സ്ജീഷിന്റടുത്ത് നോ രക്ഷ.
അവസാനം ഞാന്‍ ഒരു കാച്ച് കാച്ചി.
"മൂന്ന്".
എല്ലാവരും കൂടി ചിരിയോടു ചിരി.
നൌഷാദ്‌ മഹാ വിഡ്ഢിത്തം പറഞ്ഞപ്പോ കൂടി ചിരിക്കാത്ത ഇവന്മാര്  ഞാനൊരു ഉത്തരം പറഞ്ഞപ്പോ ഏതാ ചിരി!
ഒരു മാതിരി കായങ്കുളം സൂപര്‍ഫാസ്റ്റില്‍ കേറിയ പാസഞ്ചരെ പോലെ.

"കറക്റ്റ്‌"

സജീഷ്‌ ചാടി എണീറ്റ്‌ പറഞ്ഞു.
ചിരിച്ചവന്മാരോക്കെ വായി പിളര്ന്നടത്തില്‍ സ്റ്റക്കായി.
"അതെങ്ങനെയാ ചങ്ങായീ. മൂന്നും ഇരുന്നൂറ്റി ആറും തമ്മില്‍ എന്ത് ബന്ധാ?"
"എടൊ ,ഓന്‍ ഇരുന്നു, ഊറ്റി ആറ് മീനാ പിടിച്ചേ! അയിന്ടാത്തിന്നു മൂന്നെണ്ണം കാക്ക കൊണ്ടോയാ ബാക്കി മൂന്നെണ്ണം എല്ലാണ്ട് പിന്നെ എത്തരയാ ഇണ്ടാവാ?"
(ഹൊ!ഒടുക്കത്ത ബുദ്ധി തന്നെ)

എന്നാല്‍ ഞാന്‍ ഉദ്ദേശിച്ച  ഇരുന്നൂറ്റി ആറ് ഇതൊന്നും  അല്ല!
ഇതൊരു സംഭവമാ! മഹാ സംഭവം!

ദുബായിലെ ബുര്‍ജ് ദുബായി പോലെ, എവിടേം എത്താത്ത എന്നാല്‍ എവിടെ എത്തൂന്നു ഒരു നിശ്ചയവും ഇല്ലാത്ത  പാം ദേര പോലെ, മെട്രോ ട്രെയിന് പോലെ.

മേല്‍പറഞ്ഞ  മെട്രോ ട്രെയിന് ഓടുന്ന ഭൂഗര്‍ഭ പാതയുടെ മേലെയുള്ള  അനേകം ബില്ടിങ്ങുകളില്‍   ഒരു ബില്ടിങ്ങിലെ  രണ്ടാം  നിലയിലെ  ഒരു ഫ്ലാറ്റ്‌.  
206
ഞാന്‍ താമസിക്കുന്ന അതായത് 'ആപ്പും കൂള്ളിയും വ്യക്തിയും' കൂടാതെ മറ്റു അഞ്ചാറു പേര് കൂടി താമസിക്കുന്ന ഞങ്ങളുടെ ഫ്ലാറ്റ്‌ നമ്പര്‍. 
വെടി പറച്ചിലും സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഒക്കെ ആയി ലാവിഷ് ആയി ജീവിക്കുന്ന ഒരു മലയാളിക്കൂട്ടം.

ഇവിടെ എന്തിനും ഒരു ഓളം കൂടുതലാ, ഒരു പൊലിപ്പിക്കല്.

ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് തിരിച്ചു റൂമിലേക്ക്‌ വരുകയായിരുന്നു.
ഓഫീസില്‍ കാര്യമായി പണിയൊന്നും ഇല്ലാത്തത് കൊണ്ടു ആകെ തളര്‍ന്നാണ്  വരവ്. ഒരു സുലൈമാനി കുടിച്ചാ മാറുന്ന തളര്‍ച്ച. അപ്പോഴാ ഞാന്‍ ഓര്‍ത്തത്‌ ഇപ്പൊ റൂമില്‍ ചെന്നാല്‍ ചായ കിട്ടാന്‍ സാധ്യത ഉണ്ട് . എല്ലാരും കൂടി വട്ടമിട്ട് ഇരുന്നു ചായ കുടിക്കുന്നുണ്ടാവും. അതോര്‍ത്തപ്പോള്‍ നടത്തത്തിനു സ്പീഡ് കൂടിയത് പോലെ.അല്ലാതെ തന്നത്താന്‍ എന്‍റെ പട്ടി ഉണ്ടാക്കി കുടിക്കും ചായ.
റൂമില്‍ കേറാന്‍ ലോക്കിന്റെ മേലെ കൈ വെച്ചതും റൂമില്‍ നിന്നും ഒരു ശബ്ദം.

"പൊങ്ങട്ടെ!" "പൊങ്ങട്ടെ".

"ഏ?" ഞാനൊന്ന് ശങ്കിച്ചു നിന്നു.

രണ്ടാമത്‌ വീണ്ടും കേറാന്‍ നോക്കുമ്പോഴും അതേ ശബ്ദം. 

"പൊങ്ങട്ടെ" "പൊങ്ങട്ടെ"

അപ്പോഴാ ഞാന്‍ ഓര്‍ത്തത്‌.   A/C  കേടാന്നുള്ളതും, അത് സര്‍വീസിനു കൊടുക്കണം എന്ന് രാവിലെ ആരോ പറഞ്ഞതും.
ഇപ്പൊ അകത്തു കേറുന്നത് ബുദ്ധിയല്ലാന്നു എനിക്ക് തോന്നി. അല്ലെങ്കി തന്നെ ഈ ഏ സി ക്കൊക്കെ മുടിഞ്ഞ വെയിട്ടാ.

വരുന്നത് വരട്ടെ  എന്ന്ചിന്തിച്ച് വീണ്ടും കാലു മുന്നോട്ടു വെച്ചതും വീണ്ടും അതെ ശബ്ദം.

"പൊങ്ങട്ടെ" "പൊങ്ങട്ടെ".

എത്ര നേരം എന്ന് വെച്ചിട്ടാ പൊറത്ത് ഇങ്ങനെ നിക്ക്വാ. അവസാനം   ഞാന്‍ അകത്തേക്ക്  കേറി.  മുഖത്തെ ക്ഷീണം ഒന്ന് കുറച്ച് കൂടി ശക്തിപ്പെടുത്തി  ഏ സി ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.
ഏ സി എന്നെ നോക്കി ചിരിക്കുന്നു! അത് അവിടെ തന്നെ ഉണ്ട്.

നോട്ടം മെല്ലെ പിന്‍വലിച്ച് താഴോട്ട് നോക്കിയ ഞാന്‍ ഒന്ന് ഞെട്ടി.
അവിടെ വെച്ച കുറേ കപ്പുകളില്‍ അവസാനത്തെ കപ്പില്‍ ചായ ഒഴിക്കുന്നു,

"പൊങ്ങട്ടെ" "പൊങ്ങട്ടെ" എന്നും പറഞ്ഞോണ്ട് .

ഇവര് ഇതെന്താ ഈ പറയുന്നത്?
ഇതിന്‍റെ ഗുട്ടന്‍സ്‌ മാത്രം എനിക്ക് പിടി കിട്ടിയില്ല.  പിന്നെയാ
എനിക്ക് മനസ്സിലായത്‌. കപ്പിലേക്ക് ചായ ഒഴിക്കുമ്പോ കുറച്ച് മേലോട്ട് പൊക്കി ഒഴിച്ച് നുരയും പതയും ഒക്കെ വരുത്തിയാല്‍  അതിനു പ്രത്യേക ടേയ്സ്റ്റ് ആണത്രേ! ഒലക്കേടെ മൂഡ്‌.
ഒരാള്‍  ഫ്ലാസ്ക്‌ പൊക്കി ചായ ഒഴിക്കുന്നു. മറ്റുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നു.

"പൊങ്ങട്ടെ""പൊങ്ങട്ടെ".

ഇതാണ് 206. ഇങ്ങനെയാണ് 206.

ഈ "ഇരുന്നൂറ്റി ആറില്‍"  ഇരുന്നു കൊണ്ട് ഞാന്‍ എന്‍റെ ആദ്യത്തെ പോസ്റ്റ്‌ ഇടുന്നു.